Sunday, December 11, 2011

പ്രണയം ഒരു പുനര്‍വായന..... മൂന്നാം ഭാഗം.... തുടരുന്നു...


ജിനി ജോണ്‍ ഫിലിപ്പിന്റെ  കുറിപ്പുകള്‍....
                      പ്രണയം ഒരു പുനര്‍വായന..... 
 
                     മൂന്നാം ഭാഗം....
   
തുടരുന്നു.....
                      .
                      .
                      .
ചൊറിയന്‍ പുഴുക്കള്‍ അന്നു വീണ്ടും എന്റെശരീരത്തിലൂടെഅരിച്ചുകയറി..രാവിലെഎഴുന്നെല്‍ക്കാനാകാതെ  അടിവയറും അമര്‍ത്തി പിടിച്ചു ഞാന്‍ കട്ടിലില്‍ ചുരുണ്ടു കിടന്നു..ആരോഗ്യമില്ലാത്ത മെലിഞ്ഞ ശരീരത്തെ കുറ്റം പറഞ്ഞു വിരുന്നുകാര്‍ അടക്കം പറഞ്ഞു .. ജോണിന്റെ പെങ്ങള്‍ എന്തൊക്കയോമരുന്നുകലക്കി കൊണ്ടു വന്ന്‍ എന്നെ കൊണ്ട് കുടിപ്പിച്ചു..പച്ച മുട്ടയുടെ ചുവ ...എനിക്ക് മനംപുരട്ടി ..അടിവയര്‍ അമര്‍ത്തി പിടിച്ചു കൊണ്ട് ഞാന്‍ ഉറക്കെ ഓക്കാനിച്ചു....  അന്ന് മുഴുവന്‍ ഞാന്‍ എഴുന്നെല്‍ക്കനാകാതെ കിടക്കയില്‍ തന്നെ കിടന്നു.. വിരുന്നുകാരി  പെണ്ണുങ്ങള്‍ എന്നെ വന്നു നോക്കി  അടക്കം പറഞ്ഞു തമ്മില്‍ ചിരിച്ചു ..വളരെ വൈകി  എഴുന്നേറ്റു കുളിമുറിയില്‍ പോയി ശരീരത്തിലെ നാറ്റം കഴുകി കളയാന്‍ ഞാന്‍  ശ്രമിച്ചു...ശരീരം പരിശുദ്ധമാക്കി വെക്കാന്‍ പറഞ്ഞ സിദ്ധാര്‍ഥനോട് എനിക്ക് ദേഷ്യം തോന്നി...ആ നാറ്റം എന്നെ വിട്ടൊഴിയാതെ നിന്നു...

തീരെ പ്രതീക്ഷിക്കാതെയായിരിക്കും ചിലപ്പോള്‍ നമ്മള്‍ അപരിചിതമായ ചില മേഖലകളില്‍  വന്നു പെടുന്നത്..പിന്നെ അതിനോട് പൊരുത്ത പെടാനുള്ള ശ്രമങ്ങളില്‍ ജീവിതം മുഴുവന്‍ നിങ്ങള്‍ മല്ലടിച്ച്  കൊണ്ടേയിരിക്കും..ഒരിക്കലും നിങ്ങള്‍ക്ക്  അതിനോട് പൊരുത്തപ്പെടാന്‍ കഴിയില്ല എന്ന്‍ മാത്രം!  ബാക്കിയെല്ലാം ചില അഭിനയങ്ങള്‍ ..അല്ലെങ്കില്‍ ചില ഭ്രമങ്ങള്‍ എന്ന് ഞാന്‍ പറഞ്ഞ അര്‍ത്ഥമില്ലാത്ത  സ്നേഹ പ്രകടങ്ങള്‍ മാത്രം! നിങ്ങളുടെ സമ്മതമില്ലാതെ തന്നെ ഒരു ദിവസം അല്ലെങ്കില്‍ ഒരവസരത്തില്‍  ജീവിച്ചു പോകുന്ന ചുറ്റുപാടുകളില്‍ നിന്നും പറിച്ചു നടപ്പെടുന്നു..സ്നേഹിക്കപ്പെടുന്നവരില്‍നിന്നും അകലേക്ക്‌ ഓടിക്കപ്പെടുന്നു..

അന്നും അതാണ്‌ സംഭവിച്ചത്.ജന്നലിന്നരികല്‍ പുറത്തു നേരിയ കാറ്റുണ്ടായിരുന്നു...ഒരു അപ്പൂപ്പന്‍ താടി പറന്നു കളിക്കുന്നു.ഞാനത് നോക്കിയിരുന്നു..എവിടെക്കോ എന്ന പോലെ അന്തരീക്ഷത്തില്‍ അതിങ്ങനെ പാറി കളിക്കുന്നു..അങ്ങനെ പറന്നു നടക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ എന്ന് ഞാന്‍ കൊതിച്ചു.. ഒന്നുമറിയാതെ നഷ്ട്ടങ്ങള്‍ ഇല്ലാതെ ദുഃഖങ്ങള്‍ ഇല്ലാതെ വേദനകളും സന്തോഷങ്ങളും അറിയാതെ അങ്ങനെ പാറി പറന്നു നടക്കുക!. എന്തൊരു രസമായിരിക്കും!  
പെട്ടെന്ന് നേരിയ  മഴചാറി .മഴനൂലുകള്‍ ജന്നലിന്നഴികളിലൂടെ എന്റെ മുഖത്തേക്ക് ഒരു തണുത്ത സ്പര്‍ശമായി വന്നു വീണു ..അപ്പോള്‍ ഞാന്‍ സിദ്ധുവിനെ ഓര്‍ത്തു.. ഇന്നലെ അവനോടൊപ്പം കഴിഞ്ഞ നിമിഷങ്ങളും..കോളേജില്‍ കലോത്സവത്തിന്‍റെ റിഹേര്‍സല്‍ നടക്കുന്നു.. ..ഓഡിറ്റോരിയത്തിന്റെ ആളൊഴിഞ്ഞ പടികള്‍ക്കരികില്‍  ഞങ്ങള്‍ ഇരുന്നു.എത്രയോ നേരം ഞങ്ങള്‍ അങ്ങനെ ഇരുന്നു.. ....

പുറത്തെ ചാറ്റല്‍ മഴയും നോക്കി അവനെയും ഓര്‍ത്ത് ഇരിക്കുകയായിരുന്നു ഞാന്‍ ..അപ്പോഴാണ്‌ അമ്മച്ചി വിളിച്ചത്..ഞാന്‍ താഴേക്ക് ഇറങ്ങിച്ചെന്നു..മുറ്റത്തൊരു കാര്‍ നില്‍ക്കുന്നു..അമ്മച്ചിയുടെ ചലനങ്ങളില്‍ വല്ലാത്ത  ഒരു ധൃതി ..എന്നെ ഉന്തി തള്ളി  അമ്മച്ചി മുറിയിലാക്കി...പെട്ടെന്ന്  ഡ്രെസ്സ് ചെയ്ത് വരാന്‍ അമ്മച്ചി എന്നോട് പറഞ്ഞു..അമ്മച്ചിയുടെ ചീത്ത ഭയന്നു ഞാന്‍  വസ്ത്രം മാറി പുറത്തു വന്നു..അടുക്കളയില്‍ പാത്രങ്ങളില്‍ അമ്മച്ചി കള്ളപ്പവും അച്ചപ്പവും അവലോസുണ്ടയും നിറച്ചു  വെചിരിക്കുന്നു.ഒരു ട്രെയില്‍ ചായ ഗ്ലാസ്സുകളും .എന്റെ കയ്യില്‍ ചായ ഗ്ലാസ്സുകള്‍ നിറച്ച വെച്ച  ട്രേ തന്നീട്ടു അത് ഉമ്മറത്തേക്ക് കൊണ്ട് വാ എന്ന് പറഞ്ഞു അമ്മച്ചി പലഹാര പാത്രങ്ങളുമെടുത്തു മുന്‍പില്‍ നടന്നു..ഉമ്മറത്തു ചില അതിഥികള്‍.. അപ്പച്ചനുമുണ്ട്. പതിവില്ലാതെ ആ നേരത്ത് അപ്പച്ചനെ  കണ്ട ഞാന്‍ അതിശയപ്പെട്ടു..സംസാരിച് കൊണ്ടിരുന്നവര്‍ എന്നെ കണ്ടു സംസാരം നിര്‍ത്തി..അവര്‍ എന്നെ സൂക്ഷിച് നോക്കാന്‍ തുടങ്ങി..എല്ലാവര്ക്കും ചായ കൊടുത്ത്അകത്തേക്ക് പോകാന്‍ തുടങ്ങിയ എന്നെ അമ്മച്ചി പുഞ്ചിരിയോടെ അരികില്‍ ചേര്‍ത്ത് പിടിച്ചു  നിര്‍ത്തി....  

അപ്പോള്‍ കൂട്ടത്തിലുള്ള ചെറുപ്പകാരന്‍ എന്നെ നോക്കി..അയാളുടെ കണ്ണുകള്‍ എന്റെ ശരീരമാസകാലം സഞ്ചരിക്കുന്നത് പോലെ ..എനിക്ക് വല്ലാതെ അസ്വസ്ഥത തോന്നി..അവര്‍ എന്തൊക്കയോ ചോദിച്ചു..അതൊരു പെണ്ണ് കാണല്‍ ചടങ്ങ് ആണെന്നു  മനസ്സിലായ ഞാന്‍ പിന്നെയൊന്നു മറിഞ്ഞില്ല..ചെവി കൊട്ടിയടച്ചത് പോലെതോന്നി .....അറിയാതെ ഞാന്‍ കുരിശു വരച്ചു കൊണ്ടിരുന്നു.....മടങ്ങാന്‍ തുടങ്ങിയ അതിഥികളില്‍ ചെറുപ്പക്കാരിയായ  സ്ത്രീ (അത് ജോണിന്റെ പെങ്ങള്‍ ആയിരുന്നു)അകത്തേക്ക് വന്നു എന്നെ നോക്കി ചിരിച്ചു യാത്ര ചോദിച്ചു .....

അപ്പച്ചനോട് മാത്രം ഞാന്‍ എന്റെ ഇഷ്ട്ടം പറഞ്ഞു..കുറച്ചു നേരം അപ്പച്ചന്‍ ഒന്നും പറഞ്ഞില്ല..പതിവ് പോലെ ചിരിച്ചു കൊണ്ടല്ല അപ്പച്ചന്‍ അത് കേട്ടത്.. എന്റെ തേങ്ങിക്കരച്ചിലുകള്‍ക്ക്  മുകളില്‍ അന്ന് മുഴുവന്‍ അമ്മച്ചി മുഖം വീര്‍പ്പിച് നടന്നു...രാത്രിയില്‍ അമ്മച്ചി മുട്ട് കുത്തി നിന്നു ഉറക്കെ പ്രാര്‍ഥിക്കുന്നു. അപ്പച്ചന്‍ എന്നെ വിളിച്ചുഅടുത്ത്പിടിച്ചിരുത്തിഎന്റെതലയില്‍തലോടിഎന്തൊക്കയോ പറഞ്ഞു...തറവാടു മഹിമ,കുടുംബ സംവിധാനം.സാമ്പത്തിക ഭദ്രത,ചെറുക്കന്റെ ഗള്‍ഫിലെ വലിയജോലി..അങ്ങനെ എന്തൊക്കയോ... എനിക്കറിയാവുന്ന അപ്പച്ചന്‍ അല്ല അതെന്നു എനിക്ക് തോന്നി...എനിക്കൊന്നും മനസ്സിലായില്ല..
ഒന്ന്‌ പിടയാന്‍ പോലും കഴിയുന്നതിനു മുന്‍പേ  വലയില്‍ പെട്ടുപോയ ഇരയെ പോലെ ഞാന്‍ കുടുങ്ങി പോയി....സിദ്ധുവിനെ വീണ്ടുമൊന്നു കാണുന്നതിനു  മുന്‍പേ ഞാന്‍ അവനില്‍ നിന്നും എന്നെന്നേക്കുമായി അകറ്റപ്പെട്ടു....അടുത്ത ആഴ്ചയില്‍ എന്റെ വിവാഹംനടന്നു....

അപ്പച്ചന്‍  കൊടുത്ത സ്ത്രീധന പണം കൊണ്ടാണ്  ജോണ്‍ തന്റെ പുതിയ ബിസിനസ്സ് തുടങ്ങിയത്...
ആ പണത്തിനോടുള്ള  ഭ്രമംആയിരിക്കണം  എന്നെ പോലൊരു നാട്ടിന്‍പുറത്ത്കാരിയെ ഭാര്യയാക്കാന്‍ ജോണിനെ നിര്‍ബന്ധിതനാക്കിയത്....

 വിവാഹത്തിന്റെ അടുത്ത ആഴ്ച ജോണ്‍ മടങ്ങി പോയി..ഞാന്‍ ശരീരത്തിലെ ചൊറിയന്‍ പുഴുക്കളുടെ സഞ്ചാരം നിന്നതില്‍ സന്തോഷിക്കുകയാണ് ചെയ്തത്..അവിടെ ജോണിന്റെ വീട്ടില്‍ ഞാന്‍ അനുഭവിച്ചത് തികഞ്ഞ ഏകാന്തത ആയിരുന്നു..ആ വീട്ടിലെ മുറിയില്‍ പുറത്തിറങ്ങാതെ ഞാന്‍  
കഴിച്ചു കൂട്ടി...ഞായറാഴ്ചകളില്‍ പള്ളിയില്‍ പോകാന്‍ പോലും ഞാന്‍ മടിച്ചു.എന്റെ ശരീരം മുഴുവന്‍ എന്തോ നാറ്റം വമിക്കുന്നതു പോലെ .....
സിദ്ധുവിനെ കുറിച്ച് ഓര്‍ത്തു ഞാന്‍ വെറുതെ സങ്കടപ്പെട്ടു....

ഇടയിലൊരു ദിവസം അപ്പച്ചനും അമ്മച്ചിയും  വന്ന്‍ എന്നെ വീട്ടിലേക്ക്  കൊണ്ട് വന്നു ..പട്ടു സാരി അഴിച്ചു മാറ്റി ഒരു കൊച്ചു കുട്ടിയെ പോലെ ഞാന്‍ തൊടിയിലെ കുളത്തിലേക്ക് ഓടി.....
കുളത്തില്‍ മുങ്ങി കിടന്നു ഞാന്‍ ശരീരത്തിന്റെ ദുര്‍ഗന്ധം മാറ്റാന്‍ ശ്രമിച്ചു....
പിന്നെ മതിയാവോളം കരഞ്ഞു തീര്‍ത്തു...(തുടരും..) 

1 comment:

  1. വായനയും ഞാന്‍ തുടരുന്നു....
    വ്യത്യസ്തമായ ഈ കുറിപ്പുകള്‍ ചിലപ്പോള്‍ എന്നോട് തന്നെ അരപ്പ് തോന്നിക്കുന്നു.........
    അതായിരിക്കാം താങ്കളുടെ വിജയവും.

    ReplyDelete